2019, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

ക്ലാര, ജയകൃഷ്ണൻ, രാധ...


മഴയ്ക്ക് മുപ്പത്തിരണ്ട് വയസ്സ്. അത്രയും വർഷമായി അവൾ നിർത്താതെ പെയ്യുകയാണ്.

ചില സമയത്തു മഴയ്ക്ക് ക്ലാരയുടെ ഗന്ധമായിരിക്കും. സ്വന്തമാക്കുമ്പോഴല്ല ത്യജിക്കുമ്പോഴാണ് പ്രണയത്തിനു ഭംഗിയെന്ന് അതിരുകളില്ലാതെ പെയ്ത് അവൾ ഓർമ്മിപ്പിക്കും. ആ പ്രണയം പുറത്തു പെയ്തു തോർന്നാലും ഉള്ളകങ്ങളിൽ അതിങ്ങനെ നിർത്താതെ പെയ്യുന്നുണ്ടാവും. അപ്പോഴാണ് ഹൃദയം മഴകൊണ്ട് നനയുക.

ചിലപ്പോൾ മഴയ്ക്ക് രാധയുടെ മുഖമാവും. ഇടയ്ക്ക് ചാറിയും ഇടയ്ക്ക് തടംകുത്തിയും അവളിങ്ങനെ പെയ്തുകൊണ്ടിരിക്കും. മഴമാറി വെയിൽ പരന്നെന്ന് തോന്നുമ്പോഴും എവിടെയൊക്കെയോ നമ്മെ വിട്ട് പോവാൻ മടിച്ച് അത്രമേൽ നിര്മലമായി അവൾ ചാറി തണുപ്പിച്ചുകൊണ്ടിരിക്കും.

ജയകൃഷ്ണൻ ഏറ്റവും നിഷ്കളങ്കമായ കാലവര്ഷമാണ്. പെയ്യുന്നിടത്തെല്ലാം നിറഞ്ഞു കവിഞ്ഞ് തൊടിയിലും തോട്ടിലും കുളത്തിലും അവരുടെ രൂപം വരിച്ച് സമൃദ്ധമാക്കുന്ന പെരുമഴ. അപ്പുറം കാഴ്ചമറയ്ക്കുന്ന പുകമറയായി പെയ്യുമ്പോൾ എന്തൊക്കെയോ നിഗൂഢതയൊളിപ്പിക്കുന്നവനാകും അവൻ. തെല്ലൊന്ന് കഴിഞ്ഞ് പുകമറമാറുമ്പോൾ അത്രേമേൽ തെളിച്ചമുള്ളവനായിരിക്കും .

പ്രണയം, അതിങ്ങനെ ചാറിയും നിറഞ്ഞും തെളിഞ്ഞും നിർത്താതെ പെയ്യട്ടെ....

#ക്ലാര
#ജയകൃഷ്ണൻ
#രാധ
#പ്രണയം
#പപ്പേട്ടൻ

കലശമലയിലെ കാശിത്തുമ്പകൾ



ന്നലെ കലശമല പോയിരുന്നു ... തങ്ങൾ ക്ലാരയ്ക്കായി കണ്ടെത്തിയ സ്ഥലം. പാറക്കൂട്ടങ്ങൾക്കിടയിലെ ഒരു ഓലക്കുടിൽ. അതായിരുന്നു തങ്ങൾ അവൾക്ക് വേണ്ടി പണിതിരുന്നത്. ജയകൃഷ്ണന്റെയും ക്ളാരയുടെയും മണമുള്ള ചെങ്കൽ പാറക്കൂട്ടങ്ങൾ... ദൂരെ എവിടെയോ ആമത്തിൽ വേദനകൊണ്ട് പുളയുന്ന ഒരു ഭ്രാന്തനുണ്ടായിരിക്കണം. മുറിവിൽ ചങ്ങല ഉരയുമ്പോൾ അയാൾ ഇപ്പോളും നിലവിളിക്കുന്നുണ്ടാകും...ക്ലാരയ്ക്കും ജയകൃഷ്ണനും മാത്രം കേൾക്കാനാകുന്ന ആ നിലവിളി...

ഇന്നലെ സന്ധ്യയിൽ ഞാനവിടെ ജയകൃഷ്‌ണനെ തിരഞ്ഞു. അരൂപിയാണയാൾ... പാറക്കൂട്ടത്തിലിരുന്ന് ഒന്ന് കണ്ണടച്ചാൽ ഉള്ളിലെ ജയകൃഷ്‌ണൻ സ്വയം രൂപം പ്രാപിക്കുന്നത് അകക്കണ്ണിൽ കാണാം . അവനവന്റെ സ്വന്തം രൂപത്തിലേക്ക് ജയകൃഷ്‌ണൻ ഊർന്നിറങ്ങുമ്പോൾ ഒരിക്കൽപോലും നമ്മുക്ക് അത്ഭുതം തോന്നില്ല. ഞാനും കണ്ടു എന്റെ ജയകൃഷ്ണനെ... എന്നിലെ ജയകൃഷണനെ...

ക്ലാരയെ ഭ്രാന്തമായി തിരഞ്ഞു. കണ്ടില്ല... ഇനി വരില്ലെന്ന വാക്കുപേക്ഷിച്ചല്ലേ അവൾ തീവണ്ടിയുടെ ചൂളം വിളിയിൽ കയറിപ്പോയത്... ആ വാക്കുമാത്രമാണ് അവളുടേതായി ഇനിയൊള്ളൂ ... മലയിറങ്ങുമ്പോൾ എപ്പോഴോ നുള്ളിയെടുത്ത കാശിത്തുമ്പപ്പൂക്കൾ കൈപ്പിടിയിൽ അവശേഷിച്ചിരുന്നു... സന്ധ്യയിൽ അവയ്ക്ക് ക്ലാരയുടെ മുഖമായിരുന്നു. ചിലപ്പോഴൊക്കെ അവളുടെ ഗന്ധവും...