2016, ജൂൺ 3, വെള്ളിയാഴ്‌ച

ആദ്യരാത്രി


ന്നവളുടെ വിവാഹം.
ഗംഭീരമായിക്കഴിഞ്ഞു.
പെണ്ണായ് പിറന്നപ്പോൾ
കൂടെപ്പിറന്ന ചങ്ങല, 
ഇന്ന് തകർന്നിരിക്കുന്നു.
ഈ തകർച്ചയിൽ,
ഈ മോചനത്തിൽ,
ഇന്നവൾ ചിരിച്ചു.

വരൻ തിരക്കിലാണ്‌.
പങ്കുവയ്ക്കലിന്റെ തിരക്കിൽ.
സ്ത്രീധനത്തിന്റെ പങ്കുവയ്ക്കലിൽ.
പാതി രൂപ പുതിയ കമ്പനിക്ക്.
പാതിയുടെ പാതി
വിവാഹ ചെലവു തീർക്കാൻ.
ബാക്കി പാതി വരന്റെ പേരിൽ
ഫിക്സഡ് അക്കൗണ്ടിൽ.
സ്വർണം പാതി ലോക്കറിലിടാം.
വരൻ മാനേജ്മെന്റ് ബിരുദധാരി.
സമർത്ഥൻ.
എതിർക്കാതെ, തടയാതെ,
അവൾ ചിരിച്ചു.
സന്തോഷിച്ചു.

പെണ്ണായ് പിറന്നപ്പോൾ
അച്ചൻ വിലക്കിയ ഉത്സവപറമ്പുകൾ.
അമ്മ വിലക്കിയ വിനോദയാത്രകൾ.
എല്ലാം ഇനി തിരികെ.
അവൾ ചിരിച്ചു.
സന്തോഷിച്ചു.

ഇപ്പോൾ രാത്രിയാണ്‌.
ആദ്യരാത്രി.
നാണത്തോടെ, ആശയോടെ
ഒരായിരം സ്വപ്നങ്ങളെ
ഒരു ഗ്ലാസ് പാലിലാക്കി
മണിയറ വാതിൽ
തുറന്നവൾ കടന്നു ചെന്നു.

മുല്ലപ്പൂക്കൾ ചിരിക്കുന്ന കിടക്ക.
പാതി ചിരിയോടെ വരൻ.
‘തിരക്കെല്ലാം തീർന്നോ’? 
അവൾ ചോദിച്ചു.
‘ഇല്ല തീരുന്നേ ഉള്ളൂ’.
അവന്റെ മറുപടി.
കട്ടിലിലൊളിപ്പിച്ച കോടാലി 
അവൻ തപ്പിയെടുത്തു.
അവളെ പങ്കുവയ്ക്കാൻ തുടങ്ങി.
തല മുറിച്ചു!
കൈ മുറിച്ചു!
കാൽ മുറിച്ചു!
ഉടൽ മൂന്നായി മുറിച്ചു!
‘മുലയും അരക്കെട്ടും
എനിക്കു വേണം.
വയറെന്റെ മക്കൾക്ക്
ഗർഭത്തിലിരിക്കാൻ.
വിവാഹ വാർഷികത്തിൽ
പത്രത്തിൽ കൊടുക്കാൻ
തല ഫോട്ടോഗ്രാഫർക്ക്.
തനിക്ക് വച്ചൂട്ടാൻ
കയ്യും കാലുമെടുത്ത്
അടുക്കളയിലിട്ടു.

പങ്കുവയ്ക്കലിൽ ബാക്കിയായ
മാംസക്കട്ടയെടുത്തവൻ
തിരിച്ചും മറിച്ചും നോക്കി.
അവളുടെ ഹൃദയം!
മുൻപ് കണാത്ത കൗതുകവസ്തു.
ഇത് പിള്ളേർക്ക് 
കളിക്കാൻ കൊടുക്കാം.
ഇനി തനിക്കു കിട്ടിയ പങ്കിൽ
ആദ്യരാത്രി അടിച്ചുപൊളിക്കാം.

10-11-2010