2021, മേയ് 14, വെള്ളിയാഴ്‌ച

ഇന്നലെ, ഇന്ന്.


      നല്ല മഴയുള്ള ദിവസങ്ങളിൽ ജനലഴികൾക്കിടയിലൂടെ പാറിയെത്തുന്ന തൂവാനങ്ങൾ എന്നും പപ്പേട്ടനെ ഓർമിപ്പിക്കാറുണ്ട്. മഴ ഉള്ളുകുളിർപ്പിക്കുമ്പോഴൊക്കെ മനസ്സ് എങ്ങനെയെങ്കിലും അദ്ദേഹത്തെ തേടിയിറങ്ങും. അദ്ദേഹം കുറിച്ചിട്ട വരികളിലോ ഹൃദയം കൊണ്ട് മാത്രം കാണാനൊക്കുന്ന സിനിമകളിലോ ആ തണുത്തകാറ്റ് എന്നെ കൊണ്ടെത്തിക്കുമെന്ന് തീർച്ചയാണ്.

ഇത്തവണ ആ യാത്ര "ഇന്നലെ"യിലാണ് വീണ്ടും ചെന്നവസാനിച്ചത്.

ഇന്നലെകളിലല്ല ഇന്നിലാണ് പ്രണയത്തിന്റെ സ്ഥാനം എന്ന് ഏറ്റവും നന്നായി അറിയാവുന്ന പപ്പേട്ടൻ എന്തിനാണ് സിനിമയ്ക്ക് "ഇന്നലെ" എന്ന് പേരിട്ടത്? അത് നരേന്ദ്രനുള്ള കഥാകാരന്റെ പ്രായശ്ചിതമായിരിക്കാം എന്ന് എനിക്കിപ്പോൾ തോന്നുന്നു. അയാൾക്ക് ഇനി ഇന്നലെകൾ മാത്രമാണ് ഉള്ളത്. ശരത്തും മായയും നാളെകളെ സ്വപ്നം കാണുമ്പോൾ നരേന്ദ്രന് മാത്രമേ ഇന്നലെകളെ താലോലിക്കാനാകൂ. ഇന്നലെകളിലേക്ക് തിരിച്ചു നടക്കാനാകൂ... 

3 ആം വയസ്സിൽ അച്ഛനും 17 ആം വയസിൽ അമ്മയും മരിച്ചുപോയ നരേന്ദ്രന് ഒരു പക്ഷെ ഗൗരിയുടെ അസാനിധ്യവും മറികടക്കാനാകുമായിരിക്കും. പക്ഷേ അയാൾക്ക് ഇനിയും മുംബൈയിലേക്ക് പറന്നിറങ്ങാനാവുമോ. ലോകത്തിന്റെ ഏത് കോണിലും ചിറകടിച്ചു പറക്കുന്ന പ്രാവുകൾ ഗൗരിയുടെ ഓർമകളുടെ തൂവലുകൾ അയാളിലേക്ക് പറത്തിവിടുമായിരിക്കും.

മായയുടെയല്ല ഗൗരിയുടെ മണവും രുചിയും ഓർമയും മാത്രമേ തന്നിൽ അവശേഷിക്കാവൂ എന്നതുകൊണ്ടാകും നരേന്ദ്രൻ ആ ചായപോലും നിരസിച്ച് മായയിലേക്ക് ഒരിക്കൽക്കൂടി കണ്ണ് പായിക്കാതെ ആ വീട് വീട്ടിറങ്ങിയത്.

നരേന്ദ്രൻ എന്തെങ്കിലും ത്യാഗം ചെയ്തു എന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല.  താൻ സ്നേഹിച്ച ഗൗരിയിലേക്കല്ലേ അയാൾ മടങ്ങിപോയിരിക്കുന്നത്. ഇണയെ അത്രമേൽ സ്നേഹിച്ച ഒരാൾക്ക് അതല്ലേ ചെയ്യാനൊക്കൂ. കാരണം അപകടം അവശേഷിപ്പിച്ചത് മായയെ ആണ്. ഗൗരിയെ അല്ല.

ഞാൻ എപ്പോഴോ എഴുതിയിരുന്നു:

"ഓർമകൾ ചിലപ്പോഴൊക്കെ വല്ലാത്ത അസ്വസ്ഥതയാണ്‌.ചില ഓർമകൾ നമ്മെ ഭ്രാന്തമായി പിന്തുടരും. ഒരു കറുത്ത പൂച്ചയെ പോലെ അതെപ്പോഴും നമ്മോട് തൊട്ടുരുമ്മി നിൽക്കുന്നുണ്ടാകും. ഭയപ്പെടുത്തുന്ന തുറിച്ചുനോട്ടത്തോടെ അതിടയ്ക്ക് മുരളുകയും ഉറക്കെ കരയുകയും ചെയ്യും..."

"ചില ഓർമകൾ മഴയെ പോലെയാണ്‌.ഒരു കുളിർമഴപോലെ അത് നമ്മിൽ പെയ്തിറങ്ങും. പെയ്തിറങ്ങുന്ന ഓർമത്തുള്ളികളിൽ നനഞ്ഞ്‌, അതിന്റെ കുളിർമ്മയിൽ ഉറക്കമുണർന്ന രോമകൂപങ്ങളെ തഴുകിയുറക്കി, മൂക്കിൻ തുമ്പിലൂടെ ഇറ്റിവീഴുന്ന മധുരസ്മരണകളെ തൊട്ടുവിളിച്ച് ഞാൻ നിന്നെ മറന്നിട്ടില്ലെന്ന് ഓർമപ്പെടുത്തണം.


മായയ്ക്ക് ഓർമകളുടെ ഭാരം പേറാതെ അപ്പുവിന്റെ മാത്രം ഓർമകൾക്ക് ഇടം നൽകാം. നരേന്ദ്രന് ഗൗരിയുടേതിനും. അയാൾക്ക് അതിന് കഴിയും. 


ദൂരേക്ക് പായുന്ന നരേന്ദ്രന്റെ കാറിന്റെ ചക്രങ്ങൾ പ്രേക്ഷകരുടെ ഹൃദയത്തിൽ വീഴ്ത്തിയ പാട് സിനിമയുടെ ടൈറ്റിലിലും ഉള്ളത് ഇന്നാണ് ശ്രദ്ധിച്ചത്.


സിനിമയുടെ അവസാന നിമിഷവും കടന്നു പോകുമ്പോൾ അമേരിക്കയിലെ ആ രാത്രിയിൽ ലോലാ മില്‍ഫോര്‍ഡിനോട് പദ്മരാജൻ പറഞ്ഞത് തന്നെയാണ് നരേന്ദ്രന്റെ വിങ്ങലിനൊപ്പം തെളിഞ്ഞുവന്നത്.

"വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല. ഞാൻ മരിച്ചതായി നീയും, നീ മരിച്ചതായി ഞാനും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക." 


തിരിഞ്ഞു നോക്കാതെയുള്ള  മടക്കയാത്രയിൽ നരേന്ദ്രൻ മായയോട് പറഞ്ഞതും ഈ വാക്കുകൾ തന്നെയായിരിക്കും.


പ്രിയ കഥാകാരാ.....

❤️❤️❤️❤️❤️❤️❤️

2020, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

വില്ലുവണ്ടി

ഇനിയുമെത്രനാൾ 

ഉരുണ്ടുരുണ്ട്

മെതിച്ചുമെതിച്ച്

വെട്ടിത്തെളിച്ച് 

വഴിയൊരുക്കണം നാം.


ചോരതൂവി

തണൽ പടർത്തണം.

ഹൃദയംപാകി

പൂക്കൾ വിടർത്തണം.


അയ്യങ്കാളി ജയന്തി

2019, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

ക്ലാര, ജയകൃഷ്ണൻ, രാധ...


മഴയ്ക്ക് മുപ്പത്തിരണ്ട് വയസ്സ്. അത്രയും വർഷമായി അവൾ നിർത്താതെ പെയ്യുകയാണ്.

ചില സമയത്തു മഴയ്ക്ക് ക്ലാരയുടെ ഗന്ധമായിരിക്കും. സ്വന്തമാക്കുമ്പോഴല്ല ത്യജിക്കുമ്പോഴാണ് പ്രണയത്തിനു ഭംഗിയെന്ന് അതിരുകളില്ലാതെ പെയ്ത് അവൾ ഓർമ്മിപ്പിക്കും. ആ പ്രണയം പുറത്തു പെയ്തു തോർന്നാലും ഉള്ളകങ്ങളിൽ അതിങ്ങനെ നിർത്താതെ പെയ്യുന്നുണ്ടാവും. അപ്പോഴാണ് ഹൃദയം മഴകൊണ്ട് നനയുക.

ചിലപ്പോൾ മഴയ്ക്ക് രാധയുടെ മുഖമാവും. ഇടയ്ക്ക് ചാറിയും ഇടയ്ക്ക് തടംകുത്തിയും അവളിങ്ങനെ പെയ്തുകൊണ്ടിരിക്കും. മഴമാറി വെയിൽ പരന്നെന്ന് തോന്നുമ്പോഴും എവിടെയൊക്കെയോ നമ്മെ വിട്ട് പോവാൻ മടിച്ച് അത്രമേൽ നിര്മലമായി അവൾ ചാറി തണുപ്പിച്ചുകൊണ്ടിരിക്കും.

ജയകൃഷ്ണൻ ഏറ്റവും നിഷ്കളങ്കമായ കാലവര്ഷമാണ്. പെയ്യുന്നിടത്തെല്ലാം നിറഞ്ഞു കവിഞ്ഞ് തൊടിയിലും തോട്ടിലും കുളത്തിലും അവരുടെ രൂപം വരിച്ച് സമൃദ്ധമാക്കുന്ന പെരുമഴ. അപ്പുറം കാഴ്ചമറയ്ക്കുന്ന പുകമറയായി പെയ്യുമ്പോൾ എന്തൊക്കെയോ നിഗൂഢതയൊളിപ്പിക്കുന്നവനാകും അവൻ. തെല്ലൊന്ന് കഴിഞ്ഞ് പുകമറമാറുമ്പോൾ അത്രേമേൽ തെളിച്ചമുള്ളവനായിരിക്കും .

പ്രണയം, അതിങ്ങനെ ചാറിയും നിറഞ്ഞും തെളിഞ്ഞും നിർത്താതെ പെയ്യട്ടെ....

#ക്ലാര
#ജയകൃഷ്ണൻ
#രാധ
#പ്രണയം
#പപ്പേട്ടൻ

കലശമലയിലെ കാശിത്തുമ്പകൾ



ന്നലെ കലശമല പോയിരുന്നു ... തങ്ങൾ ക്ലാരയ്ക്കായി കണ്ടെത്തിയ സ്ഥലം. പാറക്കൂട്ടങ്ങൾക്കിടയിലെ ഒരു ഓലക്കുടിൽ. അതായിരുന്നു തങ്ങൾ അവൾക്ക് വേണ്ടി പണിതിരുന്നത്. ജയകൃഷ്ണന്റെയും ക്ളാരയുടെയും മണമുള്ള ചെങ്കൽ പാറക്കൂട്ടങ്ങൾ... ദൂരെ എവിടെയോ ആമത്തിൽ വേദനകൊണ്ട് പുളയുന്ന ഒരു ഭ്രാന്തനുണ്ടായിരിക്കണം. മുറിവിൽ ചങ്ങല ഉരയുമ്പോൾ അയാൾ ഇപ്പോളും നിലവിളിക്കുന്നുണ്ടാകും...ക്ലാരയ്ക്കും ജയകൃഷ്ണനും മാത്രം കേൾക്കാനാകുന്ന ആ നിലവിളി...

ഇന്നലെ സന്ധ്യയിൽ ഞാനവിടെ ജയകൃഷ്‌ണനെ തിരഞ്ഞു. അരൂപിയാണയാൾ... പാറക്കൂട്ടത്തിലിരുന്ന് ഒന്ന് കണ്ണടച്ചാൽ ഉള്ളിലെ ജയകൃഷ്‌ണൻ സ്വയം രൂപം പ്രാപിക്കുന്നത് അകക്കണ്ണിൽ കാണാം . അവനവന്റെ സ്വന്തം രൂപത്തിലേക്ക് ജയകൃഷ്‌ണൻ ഊർന്നിറങ്ങുമ്പോൾ ഒരിക്കൽപോലും നമ്മുക്ക് അത്ഭുതം തോന്നില്ല. ഞാനും കണ്ടു എന്റെ ജയകൃഷ്ണനെ... എന്നിലെ ജയകൃഷണനെ...

ക്ലാരയെ ഭ്രാന്തമായി തിരഞ്ഞു. കണ്ടില്ല... ഇനി വരില്ലെന്ന വാക്കുപേക്ഷിച്ചല്ലേ അവൾ തീവണ്ടിയുടെ ചൂളം വിളിയിൽ കയറിപ്പോയത്... ആ വാക്കുമാത്രമാണ് അവളുടേതായി ഇനിയൊള്ളൂ ... മലയിറങ്ങുമ്പോൾ എപ്പോഴോ നുള്ളിയെടുത്ത കാശിത്തുമ്പപ്പൂക്കൾ കൈപ്പിടിയിൽ അവശേഷിച്ചിരുന്നു... സന്ധ്യയിൽ അവയ്ക്ക് ക്ലാരയുടെ മുഖമായിരുന്നു. ചിലപ്പോഴൊക്കെ അവളുടെ ഗന്ധവും...

2018, ജൂൺ 14, വ്യാഴാഴ്‌ച

ഇനി കാലമെത്ര?


ഈ ശിഖിരങ്ങളിൽ പൂത്ത
പൂവെത്ര, കായെത്ര,
തളിരിലകളെത്ര.
ചിറകുരുമിയ കിളികളെത്ര.
കിളികൂടെത്ര.
കൂട്ടിലെ കിളികൊഞ്ചലെത്ര.
കാറ്റുദിക്കോർത്ത്‌ പാഞ്ഞ
പറവയെത്ര.
കിളിയെത്താ കൂടെത്ര.

കുഞ്ഞുവേരിറക്കി
പ്രണയം കൊഞ്ചിയ
കാട്ടുവള്ളിയെത്ര.
കുത്തിനോവിക്കാത്ത കട്ടുറുമ്പെത്ര.
ഉടൽ തുരന്നുറങ്ങിയ  
മരംകൊത്തികളെത്ര.
വേരിൽ കിളിർത്ത കുടക്കൂണെത്ര.
ചിതൽ പുറ്റെത്ര.

കനി കട്ടോടിയ അണ്ണാനെത്ര
ബലിച്ചോറുണ്ട കാക്കയെത്ര.
തണലിൽ പടുത്ത
ഉണ്ണിപുരകളെത്ര.
കൊമ്പിലൂഞ്ഞാലിലാടിയ
ഉണ്ണികളെത്ര.
ഞാൻ കൊണ്ട മഴയെത്ര,
വെയിലെത്ര, മഞ്ഞെത്ര.
കല്ലേറെത്ര.

കിളിയെത്താക്കാലത്ത്
മഴയില്ലാക്കാലത്ത്
ഉണ്ണികളെത്താ കെട്ടകാലത്ത്.
ഈ മരക്കൊമ്പുമാത്രം
എന്തിനെത്രേ?
ഈ മരതണലും
എന്തിനെത്രേ?
***

2017, ഏപ്രിൽ 29, ശനിയാഴ്‌ച

ഒരു കുന്ന് , ഒരു ഗുഹ...

ചിലപ്പോൾ തോന്നും, 
മേഘങ്ങളെ തൊടുന്ന കുന്നിൻ മുകളിൽ കയറി 
ഉറക്കെ കൂവി വിളിക്കാൻ . 
അപ്പോൾ എന്റെ കൂവലുകൾ 
ആരും കേൾക്കാതെ, 
എന്നെ തന്നെ തേടി തിരിച്ചു വരും. 
അനുസരണയുള്ള നായക്കുട്ടിയെ പോലെ. 
ചിലപ്പോൾ തോന്നും, 
ആരുമെത്താത്ത ഒരു ഗുഹയ്ക്കുള്ളിൽ കയറി
 ഒറ്റയ്ക്കിരിക്കാൻ.
 അതിനകത്ത് പാതി വെട്ടമുണ്ടാകണം.
ആ ഗുഹയ്ക്കുള്ളിൽ 
എനിക്കെന്തൊക്കെയോ
 ഇനിയും കോറിയിടാനുണ്ടെന്ന്
 ആരോ പറയും പോലെ.


2017, ജനുവരി 19, വ്യാഴാഴ്‌ച

പ്രണയമഴക്കാടുകൾ.

മ്മൾ നടന്നകലുന്നതോടെ ഈ വഴിയും അനാഥമാകും. നീയും ഞാനും പ്രണയതാളം ചവിട്ടിയ കൽപ്പടികളിൽ പച്ചപ്പ് പടരും. ഒടുവിൽ ഈ വഴിയും പച്ച ഞരമ്പുകൾ കീഴടക്കും. നമ്മെ പോലെ നടക്കാൻ കൊതിക്കുന്ന, പുതിയ മഴക്കാടുകൾ തേടിയിറങ്ങുന്ന മറ്റൊരു പ്രണയിതാക്കൾ വരുംവരെ നമ്മൾ മാത്രം നടന്ന ഈ വഴിയെ, നമുക്കൊരു മരപ്പൊത്തിലൊളിപ്പിച്ചു വയ്ക്കാം. ഒടുവിൽ ഈ ലോകത്ത് പ്രേമമില്ലാതാകുകയും മഴക്കാടുകൾ മരുഭൂമിയാകുകയും ചെയ്യുന്ന കെട്ട കാലത്ത് ഈ വഴിയും ഒരു മണൽക്കാറ്റിലില്ലാതാവട്ടെ .